ഇംഫാല്‍ : മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷം. നഗരമേഖലയില്‍ രണ്ടിടങ്ങളില്‍ ഇന്നലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവിടെ രണ്ടു മാസത്തേക്ക് നിരോധനജ്‌ഞ പ്രഖ്യാപിച്ചത് . വിവിധ മോര്‍ച്ചറികളിലുണ്ടായിരുന്ന കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് ഐടിഎല്‍എഫ് പ്രസ്താവനയിറക്കിയിരുന്നു. മണിപ്പൂരില്‍ ഏതാനും ദിവസങ്ങളായി വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ വീണ്ടും അരങ്ങേറുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് ചുരാചന്ദ്പൂര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെ നോനി ജില്ലയില്‍ ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
ഖൂപും പോലീസ് സ്റ്റേഷൻ പരിധിയിലെ ലാംഡേങ്മെയ് ഗ്രാമത്തില്‍ സെലിയാങ്റോങ് യുനൈറ്റഡ് ഫ്രണ്ടും എൻ.എസ്.സി.എനും തമ്മിലാണ് വെടിവെപ്പുണ്ടായത്. അതേ സമയം വംശീയ കലാപത്തില്‍ എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ സി ബി ഐ ഡയറക്ടര്‍ മണിപ്പൂരില്‍ എത്തി. നാലു ദിവസം മുമ്ബാണ് മണിപ്പൂര്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ട 64 കുക്കി വിഭാഗക്കാരുടെയും നാല് മെയ്തേയി വിഭാഗക്കാരുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.














