കൊൽക്കത്തയിലെ സോൾട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലുണ്ടായ അരാജകത്വത്തിനു ശേഷം ഹൈദരാബാദിൽ ആഹ്ളാദകരമായ സന്ദർശനം നടത്തിയ അർജന്റീനയുടെ ഫുട്‍ബോൾ ഹീറോ ലയണൽ മെസി നഗരത്തിലെ ജനങ്ങൾ നൽകിയ ‘സ്നേഹത്തിനും വാത്സല്യത്തിനും’ നന്ദി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ മെസി, രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പങ്കെടുത്ത സെവൻസ് മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയും ചെയ്തു.
സോണി ലൈവിൽ മെസി പറഞ്ഞു: “എല്ലാവർക്കും ഹെലോ! ഇന്ന് ഈ രാജ്യത്തു നിങ്ങൾ നൽകിയ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി. നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഹൈദരാബാദിൽ വന്നതിൽ എനിക്കു സന്തോഷമുണ്ട്.” ഉജ്വലമായ ലേസർ ഷോ പരിപാടിയുടെ ഭാഗമായിരുന്നു. മുഖ്യമന്ത്രി റെഡ്‌ഡി മെസിക്ക് ഉപഹാരം നൽകി. തന്റെ പ്രസിദ്ധമായ നമ്പർ 10 ജേഴ്‌സി രാഹുൽ ഗാന്ധിക്കു മെസി സമ്മാനിച്ചു. മെസി, ലൂയി സുവാറസ്, റോഡ്രിഗോ പോൾ എന്നിവർക്കൊപ്പമുളള ചിത്രം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
കോൺഗ്രസ് പാർട്ടി എക്‌സിൽ കയറ്റിയ വിഡിയോയിൽ മെസി പന്ത് തട്ടുന്നത് കാണാം. യൂണിസെഫ് അംബാസഡർ കൂടിയായ മെസി ഏതാനും നിമിഷങ്ങൾ കുട്ടികൾക്കൊപ്പം പന്തു തട്ടാനും മറന്നില്ല. കുട്ടികൾക്കതു ജീവിത കാലത്തെ ഏറ്റവും വലിയ ഓർമയായി. ഞായറാഴ്ച്ച മെസി മുംബൈയിൽ എത്തും. മഹാരാഷ്ട്ര സ്പോർട്സ് ഡിപ്പാർട്മെന്റ് തിരഞ്ഞെടുത്ത 14 വയസിൽ താഴെയുള്ള കളിക്കാർക്കൊപ്പം മെസി പന്തു തട്ടും. തിങ്കളാഴ്ച്ച ഡൽഹിയിലാണ് മെസി സന്ദർശനം പൂർത്തിയാക്കുക.














