ജമൈക്ക : നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊടുംകാറ്റെന്നു വിശേഷിപ്പിക്കപ്പെട്ട മെലീസ, ജമൈക്കയിൽ കനത്ത നാശം വിതച്ചപ്പോൾ ഫോമായുടെ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും പത്നിയും അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഏതാനും മലയാളികളും ഭീതിദമായ ദിനത്തിന് സാക്ഷികളായി. എല്ലാവരും സുരക്ഷിതരാണെന്നതാണ് ആശ്വാസകരം. സാങ്സ്റ്റർ എയർപോർട്ടിൽ നിന്ന് ഒരു മണിക്കൂർ അകലെ റിയോ ഹോട്ടലിലാണ് ഇവർ താമസിക്കുന്നത്. കൊടുങ്കാറ്റ് വരുന്നത് അറിഞ്ഞ് നേരത്തെ സ്ഥലം വിടാൻ ശ്രമിച്ചതാണെങ്കിലും വിമാന ടിക്കറ്റ് കിട്ടിയില്ലെന്നു ചാമത്തിൽ പറഞ്ഞു. അപ്പോൾ പിന്നെ ‘മെലീസ’യെ നേരിടുകയേ വഴി ഉണ്ടായിരുന്നുള്ളു. ഉയരമുള്ള ഹോട്ടലിലെ മുറിയിൽ അരക്ഷിതത്വമൊന്നും തോന്നിയില്ല. ഇന്നലെ ചൊവ്വാഴ്ച രാവിലെ കൊടുങ്കാറ്റ് ഉഗ്രരൂപിയായ ജമൈക്കയെ വിറപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും സാധാരണ വീടുകളിലുമെല്ലാം കഴിഞ്ഞവർ പലവിധ കെടുതികൾക്ക് ഇരയായി. റിയോ ഹോട്ടലിന്റെ താഴെയും വെള്ളം കയറി. സമീപത്തെല്ലാം മരങ്ങൾ വീഴുന്നതും കാറ്റ് ഹുങ്കാര ശബ്ദത്തോടെ ആഞ്ഞടിക്കുന്നതും എല്ലാവരും മുറിക്കുള്ളിൽ നിന്ന് കണ്ടു. ഭാഗ്യത്തിനു വൈകുന്നേരമായപ്പോഴേക്കും കാറ്റ് ജമൈക്ക വിട്ട് അയൽനാടുകളായ ക്യൂബയിലേക്കും ബെർമുഡയിലേക്കും നീങ്ങി.
അവിടെ എത്തിയപ്പോഴേക്കും കാറ്റിന്റെ ഉഗ്രത കാറ്റഗറി മൂന്നായി കുറഞ്ഞിരുന്നു. എയർപോർട്ടുകൾ എല്ലാം അടച്ചിരിക്കുകയാണെന്ന് ചാമത്തിൽ പറഞ്ഞു. അതിനാൽ മടക്കയാത്ര എനന്നായിരിക്കും എന്ന് ഇപ്പോൾ പറയാനാവില്ല. ജമൈക്ക 700,000 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് മരണ സംഖ്യ മൂന്നിൽ ഒതുങ്ങി. കൂടുതൽ മരണങ്ങൾ ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നു അധികൃതർ പറഞ്ഞു. എന്നാൽ 100 വർഷത്തിനിടയിൽ ഏറ്റവും കരുത്താർജ്ജിച്ച കൊടുംകാറ്റ് ജമൈക്കയെ തവിടുപൊടിയാക്കി എന്നാണ് കരുതുന്നത് . 13 അടി വരെ ഉയരത്തിൽ തിരകളും 40 ഇഞ്ച് മഴയും പലയിടത്തും ഉണ്ടായി . അപകടമൊന്നും ഇല്ലാതെ സുരക്ഷിതരായി കഴിയുന്നതിൽ മലയാളികൾ എല്ലാവരും ദൈവത്തിട് നന്ദി പറയുന്നു. ജമൈക്കയിലെ ൽ സാധാരണ മനുഷ്യരുടെ ദൈന്യാവസ്ഥ അവരെ ദുഖിപ്പിക്കുന്നു. എങ്കിലും കൊടുങ്കാറ്റിന്റെ നാശങ്ങളിൽ നിന്ന് പെട്ടെന്ന് മറികടക്കാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നവർ കരുതുന്നു. ഇതേസമയം മെലീസ ക്യൂബയിൽ കാറ്റഗറി 3 ആയി ഇറങ്ങി. കനത്ത പ്രളയം വിതച്ചു കൊണ്ട് രാജ്യത്തിനു കുറുകെ 125 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റ് ഇനി ബഹാമാസിലേക്കു നീങ്ങിയ ശേഷം ബെർമുഡയിൽ എത്തുമെന്നാണ് പ്രവചനം. ക്യൂബയുടെ എല്ലാ പ്രവിശ്യകളിലും ദക്ഷിണ, മധ്യ ബഹാമാസിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.














