ബംഗളൂരു : എല്ലാ സർക്കാർ റസിഡൻഷ്യല്‍ സ്‌കൂളുകളും മഹർഷി വാത്മീകി സ്‌കൂളുകള്‍ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാല്‍മീകി ജയന്തി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെ അദ്ദേഹം വിമർശിച്ചു. “കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യല്‍ സ്‌കൂളുകളുടെയും പേര് മഹർഷി വാത്മീകി റസിഡൻഷ്യല്‍ സ്‌കൂള്‍ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാത്മീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്” -അദ്ദേഹം പറഞ്ഞു.
സാമ്ബത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കില്‍ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നല്‍കി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്ബത്തിക ശക്തി നല്‍കുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാല്‍ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യുടെ നുണകളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് അഞ്ച് പദ്ധതികള്‍ ആരംഭിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നതായും അധികാരമേറ്റ് എട്ട് മാസത്തിനുള്ളില്‍ അഞ്ച് പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് തന്‍റെ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.














