ഒട്ടാവ : കാനഡയിലെ സറേയില്‍ 28കാരനായ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. പഞ്ചാബ് ലുധിയാന സ്വദേശിയായ യുവരാജ് ഗോയലാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ഏഴിന് രാവിലെ വീടിന് പുറത്തു വച്ചാണ് യുവരാജിന് നേരെ അക്രമികള്‍ വെടിയുതിർത്തത്. ജിമ്മിലെ വ്യായാമത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെടിവെച്ചത്. വെടിയേല്‍ക്കുന്നതിന് തൊട്ടുമുമ്ബ് യുവരാജ് അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു. സറേ നിവാസികളായ മൻവീർ ബസ്റം (23), സാഹിബ് ബസ്ര (20), ഹർകിരത് ജുട്ടി (23), ഒന്‍റോറിയോയില്‍ നിന്നുള്ള കെയ്‌ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് അറസ്റ്റിലായത്. 2019ലാണ് സ്റ്റുഡന്‍റ്സ് വിസയില്‍ യുവരാജ് കാനഡയിലെത്തിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറേയിലെ ഒരു കാർ വില്‍പന കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു. യുവരാജിന് അടുത്തിടെ പെർമനന്‍റ് റെസിഡന്‍റ് വിസ ലഭിച്ചിരുന്നു.











