പട്‌ന : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി രാഷ്ട്രീയ ജനതാദ(ആർജെഡി)ളിന്റെ ജൻ വിശ്വാസ് മഹാറാലി. ബിഹാർ പട്‌നയില്‍ ജൻ വിശ്വാസ് മഹാറാലി ആരംഭിച്ചു. ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളിമാർക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലകൊള്ളുന്നതെന്നും സമ്മേളനത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ മേഖലകളെയും മോദി സർക്കാർ തകർത്തതായും രാജ്യത്തിനു വേണ്ടി താൻ മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി നുണ ഫാക്ടറിയാണെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി നുണ പറയുകയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.
കണ്ണട തുടച്ച് യാഥാർത്ഥ്യങ്ങള്‍ കാണാൻ ശ്രമിക്കണമെന്നും തേജസ്വി പറഞ്ഞു. അതേസമയം, മോദിയുടെത് സീറോ ഗ്യാരന്റിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. ഇൻഡ്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഗാന്ധി മൈതാനത്താണ് റാലി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവർ പങ്കെടുക്കും. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും ക്ഷണിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം മാറി നില്‍ക്കുകയായിരുന്ന ലാലുപ്രസാദ് യാദവ് ജനങ്ങള്‍ക്കിടയിലേക്ക് ഇന്ന് വീണ്ടുമിറങ്ങും. ഇൻഡ്യ മുന്നണി രൂപീകരിച്ച ശേഷം ആദ്യ പൊതുസമ്മേളനമാണിത്.














