കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്നുണ്ട് കറുപ്പോ വെളുപ്പോ എന്ന ചോദ്യം. തൊലിപ്പുറത്തെ നിറത്തിന് ജീവിതവിജയത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നു തെളിയിക്കുന്നു ഈ കൊച്ചിക്കാരി. ഇക്കൊല്ലത്തെ ദുബായില്‍ വെച്ചു നടക്കുന്ന ഇന്ത്യാ വേള്‍ഡ് വൈഡ് മത്സരത്തിന്റെ ഫൈനലില്‍ എത്തി നില്‍ക്കുന്ന കെ.എസ് നിമ്മിക്ക് പറയാനുണ്ട് തൊലിയുടെ നിറത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന അധിക്ഷേപങ്ങളുടെ നീണ്ട കാലത്തിന്റെ കഥ. എറണാകുളം ചെറായിയിലെ മത്സ്യത്തെഴിലാളിയുടെ മകളായ നിമ്മി പഠിച്ചത് നാട്ടിലെ സര്‍ക്കാര്‍ സ്‌ക്കൂളിലാണ്. പ്ലസ് ടൂവിനു ശേഷം, ചേച്ചിയുടെ അത്രയും നിറമില്ലല്ലോ എന്ന പരിഹാസവും കുത്തുവാക്കും സഹിക്കാതെ അവള്‍ കോയമ്പത്തൂരില്‍ ബിസിഎ പഠിക്കാന്‍ പോയി. തുടര്‍ന്ന് പബ്ലിക് റിലേഷന്‍ഷിപ്പില്‍ ദില്ലിയില്‍ നിന്നും പി ജിയും നേടി ഭുവനേശ്വറില്‍ ഇന്‍ഫോസിസില്‍ ജോലിക്കു കയറി.
അവിടെ വെച്ച് പോര്‍ച്ചുഗീസ് പൗരനായ ജാവോ മിഗ്വേല്‍ വിയോസിനെ പരിചയപ്പെട്ടു. ആ സൗഹൃദം പ്രണയത്തിലൂടെ വിവാഹത്തില്‍ എത്തി.തുടര്‍ന്ന് ദമ്പതികള്‍ നെതര്‍ലാന്‍ഡില്‍ താമസമാക്കി. നിമ്മി ഇപ്പോള്‍ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്.കൂടാതെ ലെസ് കാര്‍ബണ്‍ എന്ന ആശയത്തിനു വേണ്ടിയുള്ള പദ്ധതിയിലും സജീവമാണ്. കറുപ്പ്, കറുപ്പ് എന്ന പറച്ചില്‍ നിമ്മിയില്‍ സൃഷ്ടിച്ച അപകര്‍ഷതാബോധത്തെ മാറ്റി നിര്‍ത്താന്‍ വിയോസ് ഒപ്പം നിന്നു. അതാണിന്ന് മിസിസ് ഇന്ത്യാ വേര്‍ഡ് വൈഡ് മത്സരത്തിന്റെ ഫൈനലില്‍ നിമ്മിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. നിറമല്ല നിങ്ങളുടെ ജീവിതം നിശ്ചയിക്കുന്നത് എന്നാണ് ഇക്കാര്യത്തില്‍ നിമ്മിയുടെ നിലപാട്. ശരീരത്തെക്കുറിച്ചുള്ള ആക്ഷേപം നേരിടുന്ന പെണ്‍കുട്ടികളെ ആത്മവിശ്വാസത്തോടെ ജീവിതം തിരികെപ്പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരാനാണ് നിമ്മിയുടെ ശ്രമം.












