ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയുമായ വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ശര്‍മിളയെ ബൊക്കെ നല്‍കി സ്വീകരിച്ചു.അതെസമയം വൈഎസ്‌ആര്‍ടിപിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചതായും, തന്നില്‍ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും ശര്‍മിള പ്രതികരിച്ചു.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് ശര്‍മിള.രാജ്യത്തെ ഏക മതേതര ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഒന്നായി മുന്നോട്ട് പോകും.
മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിച്ചു. ഒരു മതേതര പാര്‍ട്ടി അധികാരത്തിലിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു- ശര്‍മിള പറഞ്ഞു.അതെസമയം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത് തന്റെ പിതാവിന്റെ സ്വപ്‌നമാണെന്നും അതിലേക്ക് സംഭാവന ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ശര്‍മിള കൂട്ടിച്ചേര്‍ത്തു.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ശര്‍മിളയുടെ കോണ്‍ഗ്രസിലേയ്ക്കുള്ള വരവ്.ഇതോടെ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തരാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.













