ഗാസ സിറ്റി: വെടിനിര്‍ത്തല്‍ വേണമെന്ന നിരന്തര ആവശ്യങ്ങള്‍ക്കിടയിലും, ഗാസയിലെ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ കടുപ്പിക്കുന്നതിനിടെ കൂടുതല്‍ ആളപായം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്ട് അഭയാര്‍ത്ഥി ക്യാമ്ബുകള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ മിസൈലാക്രമണങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേല്‍ സൈന്യം ഗാസ സിറ്റി വളഞ്ഞിട്ടുണ്ട്. വരുന്ന 48 മണിക്കൂറിനകം പലസ്തീന്റെ തലസ്ഥാന നഗരിയെ ഇസ്രയേല്‍ സൈന്യം ആക്രമിക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഈ മാസം മൂന്നാമത്തെ തവണയും മേഖലയില്‍ ടെലഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഗാസ സിറ്റിയെ വടക്കൻ ഗാസയെന്നും തെക്കൻ ഗാസയെന്നും രണ്ടായി വിഭജിച്ചെന്നും, മുതിര്‍ന്ന ഇസ്രയേല്‍ സൈനികോദ്യോഗസ്ഥനായ റെയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേസമയം, ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 9,700ഓളം പലസ്തീനുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് നാലായിരത്തിന് മുകളില്‍ കുട്ടികളാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ റെയ്ഡിലും വിവിധ അക്രമ സംഭവങ്ങളിലുമായി 140 പലസ്തീനുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് സേന നടത്തിയ ആക്രമണങ്ങളില്‍ 1,400ഓളം ഇസ്രയേല്‍ പൌരന്മാര്‍ കൊല്ലപ്പെടുകയും, 242 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്.














