കുവൈത്ത് സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശസേന നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഇസ്രായേല്‍ ആക്രമണം ഇരട്ടത്താപ്പോടെ നേരിടരുതെന്നും ഫലസ്തീൻ ജനതയെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആഹ്വാനംചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ നിയര്‍ ഈസ്റ്റിലെ ഫലസ്തീൻ അഭയാര്‍ഥികള്‍ക്കായുള്ള യു.എൻ റിലീഫ് ആൻഡ് വര്‍ക്സ് ഏജൻസി (യു.എൻ.ആര്‍.ഡബ്ല്യു.എ), നാസര്‍ പീഡിയാട്രിക്സ് ആശുപത്രി, കുടിവെള്ള ടാങ്ക് എന്നിവയുള്‍പ്പെടെ സ്കൂളുകളെയും സര്‍വകലാശാലകളെയും ലക്ഷ്യമിട്ടുള്ള ഭയാനകമായ കൂട്ടക്കൊലകളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി എതിര്‍ത്തു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെൻഷനുകളുടെയും ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. ഫലസ്തീൻ സിവിലിയന്മാരെ ലക്ഷ്യംവെച്ചുള്ള അധിനിവേശസേനയുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ കുവൈത്തിന്റെ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിലൂടെ ഈ കൂട്ടക്കൊലകള്‍ അടിയന്തരമായി നിര്‍ത്തലാക്കാനുള്ള കുവൈത്തിന്റെ ആഹ്വാനവും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.











