ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇസ്രായേല്‍- ഹമാസ് ഏറ്റുമുട്ടല്‍ ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. ഇസ്രായേല്‍ എംബസി നിലവില്‍ ശക്തമായ പോലീസ് കാവലിലാണ്. കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇസ്രായേലി അംബാസിഡറുടെ വസതിയിലും കൂടുതല്‍ പോലീസ് സുരക്ഷയൊരക്കുന്നുണ്ട്.
പഹര്‍ഗഞ്ചിലെ ചബാദ് ഹൗസാണ് ജൂതരുടെ ആരാധനാ കേന്ദ്രം. ഇവിടെയും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് പോലീസിന്റെ നീക്കം. 2021 ല്‍ ഇസ്രായേല്‍- ഹമാസ് ഏറ്റുമുട്ടലിനിടെ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ആക്രമിക്കപ്പെട്ടിരുന്നു. ഐഇഡി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ആയിരുന്നു ശ്രമം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. രാജ്യത്തെ മതതീവ്രവാദികള്‍ എംബസി ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.














