ബ്രിസ്ബെയ്ന്‍ : ഓസ്‌ട്രേലിയൻ മണ്ണിൽ ചെണ്ടയുടെ താളമിട്ട് ബ്രിസ്‌ബെയ്‌നിലെ മലയാളി സമൂഹം സാംസ്‌കാരികമായി പുതിയൊരു അധ്യായം കുറിക്കുന്നു. കേരളത്തിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും ജോലിത്തിരക്കിന് ശേഷം ഒത്തുചേർന്ന് ചെണ്ട, നൃത്തം, സംഗീതം, വിവിധ വാദ്യോപകരണങ്ങൾ എന്നിവയിൽ പരിശീലനം നേടുന്ന കാഴ്ച ബ്രിസ്‌ബെയ്‌നിൽ പതിവായി. ഉത്സവ സീസണുകൾക്ക് കാത്തിരിക്കാതെ വർഷം മുഴുവൻ പരിപാടികൾ നടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ബ്രിസ്‌ബെയ്‌നിലെ മലയാളികൾ കലാരംഗത്ത് സജീവമായതോടെ ഓഡിറ്റോറിയങ്ങൾക്കും ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെറിയ പിറന്നാൾ പരിപാടികൾക്ക് പോലും ഹാൾ ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നു. ഓണക്കാലത്തെ പരിപാടികൾക്കായി കേരളത്തിൽ നിന്ന് അനവധി വേഷങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യേണ്ടിവന്നു.
ഒപ്പന, മാർഗംകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്കുള്ള വസ്ത്രങ്ങൾ കേരളത്തിൽ നിന്ന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ബ്രിസ്‌ബെയ്‌നിൽ പഠിക്കുന്ന ഒരു മലയാളി പെൺകുട്ടി ഇതിന് നേതൃത്വം നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലത്തിനിടെ നൂറിലധികം ചെണ്ടകളാണ് വിമാനമാർഗ്ഗവും കപ്പൽ മാർഗ്ഗവും ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. പ്രധാനമായും തൃശൂർ, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് ഈ ചെണ്ടകൾ എത്തിച്ചത്. വീസ ലഭിക്കാത്ത സാഹചര്യത്തിൽ ആലപ്പുഴ, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഗുരുക്കന്മാർ ഓൺലൈൻ വഴിയാണ് ഇപ്പോൾ ബ്രിസ്‌ബെയ്‌നിലെ കലാകാരന്മാർക്ക് പരിശീലനം നൽകുന്നത്.
കേരളത്തിലെ പ്രശസ്തരായ പല്ലാവൂർ അപ്പുമാരാർ, സിനിമാതാരം ജയറാം, മണിയൻ മാരാർ, കുഞ്ഞുകുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരെപ്പോലുള്ള ചെണ്ടവിദ്വാന്മാരുടെ ഓർമകൾ ഉണർത്തുന്ന പ്രകടനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മക്കളടക്കമുള്ള പുതിയ തലമുറയുമായി ചേർന്ന് അദ്ദേഹത്തിന്റെ കൂട്ട് ഇപ്പോൾ പുതിയ രീതിയിൽ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ 30 പേർ ചേർന്നാണ് നവോദയ ബ്രിസ്‌ബെയ്‌ൻ ഓണാഘോഷത്തിൽ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചത്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങിയ സംഘം നാല് മണിക്കൂറോളം താളമിട്ടത് കാണികളിൽ കൗതുകമുണർത്തി.പെൺകുട്ടികളുടെ ഇലത്താളം വായനയും ചെണ്ട താളത്തിനൊപ്പമുള്ള പ്രകടനവും ശ്രദ്ധേയമായി.
ഗോൾഡ് കോസ്റ്റ് വള്ളംകളി മത്സരം, സ്പ്രിങ്ഫീൽഡ് ലേക്സ് പള്ളിയിലെ മൾട്ടികൾച്ചറൽ മാസ്, വിവിധ ഓണാഘോഷങ്ങൾ, നവരാത്രി, ഗണേശോത്സവം തുടങ്ങിയ എല്ലാ പരിപാടികളിലും ഇപ്പോൾ ചെണ്ടമേളം ഒരു പ്രധാന സാന്നിധ്യമാണ്. അതിഥികളെ വരവേൽക്കുന്നതിനും ചടങ്ങുകൾക്ക് അകമ്പടിയൊരുക്കുന്നതിനും ഈ കൂട്ടായ്മ ഉപയോഗിക്കുന്നു. ചെണ്ടകളുടെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകളും രസകരമായ അനുഭവങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഒരിക്കൽ ബ്രിസ്‌ബെയ്‌ൻ എയർപോർട്ടിൽ ഡോഗ്‌സ്‌ക്വാഡ് ചെണ്ട പാക്കറ്റിൽ സംശയം പ്രകടിപ്പിച്ചു. തുകലിന്റെ മണത്തിൽ ആശയക്കുഴപ്പത്തിലായ നായ പാക്കറ്റ് കടിച്ചു മുറിക്കാൻ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ പാക്കറ്റ് തുറന്ന് പരിശോധന നടത്തിയപ്പോൾ, മലയാളികൾ ചെണ്ട എടുത്ത് കൊട്ടി വിശദീകരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.














