ന്യൂഡല്‍ഹി : സൊമാലിയൻ കടല്‍ക്കൊള്ളക്കാർ തടങ്കലിലാക്കിയിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനം നടത്തിയത്.19 പാകിസ്താൻ പൗരന്മാരും 17 ഇറാനിയൻ പൗരൻമാരുമടക്കം 36 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.36 മണിക്കൂറിനുള്ളില്‍ യുദ്ധക്കപ്പല്‍ നടത്തുന്ന രണ്ടാമത്തെ ആൻ്റി പൈറസി ഓപ്പറേഷനാണിതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. കൊച്ചിയില്‍ നിന്നും 850 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് അറബിക്കടലില്‍ വച്ചായിരുന്നു കടള്‍ക്കൊള്ളക്കരുടെ ആക്രമണം. സൊമാലിയയുടെ കിഴക്കൻ തീരത്ത് നിന്നും പുറപ്പെട്ട ഇറാനിയൻ കപ്പലായ അല്‍ നയീമിയാണ് ആക്രമിക്കപ്പെട്ടത്.
ഒരേ ദിവസം ഇന്ത്യൻ നാവികസേന നടത്തുന്ന രണ്ടാമത്തെ രക്ഷാദൗത്യമാണിത്. നേരത്തെ മറ്റൊരു ഇറാനിയൻ കപ്പല്‍ സൊമാലിയൻ കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. എഫ് വി ഇമാൻ എന്ന കപ്പലാണ് കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായത്. കപ്പലില്‍ 17 പേരുണ്ടായിരുന്നു. ഐഎൻഎസ് സുമിത്ര തന്നെയായിരുന്നു രക്ഷാപ്രവർത്തനത്തിന് പിന്നില്‍. കടല്‍ക്കൊള്ളക്കാർ കപ്പല്‍ റാഞ്ചിയതിന് പിന്നാലെ ഭാരതീയ നാവികസേനയ്‌ക്ക് സഹായാഭ്യർത്ഥന ലഭിച്ചിരുന്നു. തുടർന്നാണ് രക്ഷാദൗത്യത്തിനായി ഐഎൻഎസ് സുമിത്ര പുറപ്പെട്ടത്.














