കവന്‍ട്രി : എഡിന്‍ബറ സീറോ മലബാര്‍ സഭയുടെ കീഴില്‍ ഉള്ള സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി പള്ളിയില്‍ നടന്ന ലേലത്തിൽ ഒരു ചക്കക്ക് കിട്ടിയത് വില ഒന്നരലക്ഷം രൂപ. ഇതിനകം തന്നെ ലേല വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു . ഇതോടെ പള്ളിക്കാര്‍ തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ചക്കക്ക് ലഭിച്ചത് 1400 പൗണ്ട് ആന്നെന്നും ഈ തുക നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അറിയിച്ചു പോസ്റ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഒരു ചക്കയുടെ പേരില്‍ നടന്നത് അനാവശ്യ പണപ്പിരിവ് ആണെന്ന മട്ടില്‍ വിമര്‍ശവും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
കോവിഡിന് ശേഷം ആരാധനാലയങ്ങള്‍ക്ക് പൊതുവെ വിദേശത്തുണ്ടായ വരുമാന ചോര്‍ച്ച മറികടക്കാനുള്ള ചില ശ്രമം മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് പ്രധാന വിമര്‍ശം. എന്നാല്‍ മുന്‍പും മുട്ടയും മറ്റും വന്‍തുകയ്ക്ക് ലേലം പോയിട്ടുള്ളത് യുകെയിലെ വിശ്വാസികള്‍ക്കിടയില്‍ അപൂര്‍വമല്ല. പെരുന്നാള്‍ വേളകളിലും മറ്റും ഇത്തരം ലേലങ്ങള്‍ പതിവുമാണ്. ലേലം നിയമാനുസൃതമായ നാട്ടില്‍ വിമര്‍ശനമൊക്കെ എല്ലാക്കാര്യത്തിലും രണ്ടഭിപ്രായം ഉള്ളവരുടെ നിലപാട് മാത്രമായി കണ്ടാല്‍ മതിയെന്നാണ് ഇവര്‍ക്ക് ലഭിക്കുന്ന മറുപടിയും.














