ടോക്കിയോ : ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവില്‍, 65 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 300-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ശക്തമായ മഴയും മണ്ണിടിച്ചലും പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ രീതിയിലുള്ള വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഏകദേശം 500 ഓളം തുടര്‍ ചലനങ്ങളാണ് ജപ്പാനില്‍ അനുഭവപ്പെട്ടത്. ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രമായ മധ്യ ജപ്പാനിലെ നോട്ടോ ഉപദ്വീപില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നിലവില്‍, നോട്ടോയുടെ വടക്കേയറ്റത്തുള്ള വാജിമ നഗരം ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകദേശം 13,000-ലധികം ആളുകള്‍ താമസിക്കുന്ന ഇഷിക്കാവ പ്രവിശ്യയിലെ സുസു നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന അവസ്ഥയിലാണ്. വിവിധ ഇടങ്ങളിലായി ആരംഭിച്ചിട്ടുള്ള ഷെല്‍ട്ടറുകളില്‍ 31,800-ലേറെ പേരാണ് താമസിക്കുന്നത്. ഇവിടങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.














