ദുബായ് : യു എ ഇയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാൻ പുതിയ റഡാര്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. പ്രധാന ജംഗ്ഷനുകളിലെ അനാവശ്യ ഓവര്‍ടേക്കിംഗും വാഹനങ്ങള്‍ മുന്നറിയിപ്പില്ലാതെ റോഡിലേക്ക് പ്രവേശിക്കുന്നത് തടയുകയുമാണ് പ്രധാന ലക്ഷ്യം. റോഡില്‍ ഈച്ച അനങ്ങിയാല്‍ അതുപോലും ഒപ്പിയെടുക്കാൻ കഴിവുളളതാണ് പുതിയ റഡാര്‍ സംവിധാനം. EXIT-I എന്നാണ് ഇതിന് നല്‍കിയിരുന്ന പേര്. ഇരുപത്തിനാലുമണിക്കൂറും നിരീക്ഷണമുണ്ടാവും. സാധാരണ ക്യാമറകള്‍ക്ക് കണ്ടുപിടിക്കാൻ കഴിയാത്ത നിയമലംഘനങ്ങള്‍ പോലും ഇതിലൂടെ കണ്ടുപിടിക്കാൻ കഴിയും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ട്രയാങ്കിള്‍ ഇന്റ്ര്‍ സെക്ഷനുകളില്‍ ഓവര്‍ ടേക്ക് ചെയ്യുന്നവരെയും വാഹനങ്ങള്‍ക്ക് മുന്നിലൂടെ മനപൂര്‍വമെന്നോണം റോഡിലേക്ക് പ്രവേശിക്കുന്നവരെയുമാണ് പ്രധാനമായും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നത്.
എത്രപേര്‍ നിയമലംഘനങ്ങള്‍ നടത്തി എന്നറിയാനല്ല മറിച്ച് ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാണ് പുതിയ റഡാര്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നുമാണ് അധികൃതര്‍ പറയുന്നത്. ഏതൊക്കെ വാഹനങ്ങള്‍ക്കാണ് മുൻഗണന നല്‍കേണ്ടതെന്നും, എവിടെയൊക്കെ ഓവര്‍ ടേക്കിംഗ് പാടില്ലെന്നതടക്കമുളള അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാഫിക് നിയമലംഘങ്ങള്‍ക്ക് നിലവില്‍ കനത്ത പിഴയാണ് യുഎഇ ഈടാക്കുന്നത്. അടുത്തിടെ ദേശീയ ദിനത്തോടനുബന്ധിച്ച് പിഴയില്‍ അമ്ബതുശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവര്‍ക്കാണ് ഇളവ് ബാധകം. ട്രാഫിക് നിയമങ്ങള്‍ പാലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുടിശികയായ പിഴകള്‍ എത്രയും പെട്ടെന്ന് ഖജനാവില്‍ എത്തിക്കുകയുമായിരുന്നു ലക്ഷ്യം.













