ബെംഗളൂരു : കർണാടകയുടെ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടര കൊല്ലം വീതം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം പങ്കിടും എന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണയാണ് മൂന്നുകൊല്ലത്തിന് ശേഷം ഇന്ന് യാഥാർത്ഥ്യമായത്. കർണാടക കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തതോടെയാണ് ഹൈക്കമാൻഡ് ഈ വിഷയത്തിൽ ഏർപ്പെടുകയും ഡി.കെ.യുടെ സത്യപ്രതിജ്ഞാ ചടങ്ങുവരെ കാര്യങ്ങളെ എത്തിക്കുകയും ചെയ്തത്. ലോക് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും പങ്കെടുത്തു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു.
അതിഥികളെയെല്ലാം നേരിട്ട് സ്വീകരിച്ച ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ വേദിയിൽ മുട്ടുകുത്തി നിന്ന് ജനങ്ങൾക്ക് മുന്നിൽ നമസികരിച്ച ശേഷമാണ് മൈക്കിനടുത്തേക്ക് നീങ്ങിയത്. ഒരു കൈയിൽ ഭരണഘടനയുമേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് ശേഷം കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവും സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അംബേദ്കറുടെ പേരിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. 13 മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രിയങ്ക് ഖാർഗെ, യതീന്ദ്ര സിദ്ധരാമയ്യ, കെ.ജെ. ജോർജ്, സതീഷ് ജാർക്കിഹോളി, ശിവരാജ് തംഗദാഗി, യു.ടി. ഖാദർ, രാമലിംഗ റെഡ്ഡി, ഈശ്വർ ഖണ്ഡ്രെ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, ശരൺ, പ്രകാശ് പാട്ടീൽ, എം.ബി. പാട്ടീൽ, കെ.എച്ച്. മുനിയപ്പ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.











