ന്യൂഡൽഹി: ഡൽഹി മാളവ്യനഗറിലെ ബഹുനില ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. 37 പേരെ രക്ഷപെടുത്തിയതായാണ് വിവരം. 11 പേർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ 9:45നാണ് അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായ വിവരം പുറത്തുവന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ നിർമാണത്തിൽ കടുത്ത നിയമലംഘനം ഉണ്ടായെന്നാണ് വിവരം. കെട്ടിടത്തിന്റെ ബേസ്മെന്റിൽ ആറ് മുറികൾ അനുവദിച്ചിരുന്ന സ്ഥാനത്ത് 20 മുറികൾ പണിതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് നിഗമനം. അതേസമയം ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.












