കൊട്ടാരക്കര: നീലേശ്വരം ടിപ്പർ അപകടത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്ക് ഹെവി ലൈസൻസില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകടം നടക്കുമ്പോൾ ടിപ്പർ ലോറിയിലെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു.അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ വിവിധ നിയമലംഘനങ്ങൾക്ക് ഈ വാഹനം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായിട്ടുള്ളതാണെന്നും അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയെന്നും ആർടിഒ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാൽ നിലവിൽ വാഹനത്തിന്റെ ഫിറ്റ്നസിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ ഈ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അപകടത്തെക്കുറിച്ച് സമഗ്രമായ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറും അറിയിച്ചു. അപകടത്തിൽ ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.












