ഷിക്കാഗോ : അമേരിക്കയിലെ ചിക്കാഗോയില്‍ ഭര്‍ത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു. ഗുരുതര പരിക്കേറ്റ കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ മീര (32) ഇലിനോയ് ലൂഥറൻ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയായെന്ന് വിവരം ലഭിച്ചു. അതേസമയം, രണ്ട് മാസം ഗര്‍ഭിണിയായിരുന്ന മീരയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. ഗുരുതര രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഗര്‍ഭിണിയായ മീരയെ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജി വെടിവെക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഷിക്കാഗോ പള്ളിക്ക് സമീപം നടന്ന സംഭവത്തില്‍ അമലിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മീരക്ക് നേരെ സമീപത്ത് നിന്ന് ഭര്‍ത്താവ് പത്തു തവണ വെടിയുതിര്‍ത്തതായാണ് കണ്ടെത്തല്‍. മീരയുടെ കണ്ണിനും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. മീരക്കും അമലിനും മൂന്നു വയസുള്ള ഒരു മകനുണ്ട്. ഒന്നര വര്‍ഷം മുമ്ബാണ് ഇരുവരും അമേരിക്കയിലെത്തിയത്. നഴ്സുമാരായ മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.












