നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് നടന്ന ഗാംഭീര്യമുള്ള ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്‍റ് ഷേഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനി ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള വലിയ ഇന്ത്യൻ സംഘത്തെ വനിതാ ഷൂട്ടിംഗ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തും ചേർന്ന് നയിച്ചു. ഇത്തവണത്തെ ഗെയിംസിൽ 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്. രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്.













