ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി മോത്തി നഗറിലെ ‘ജനകൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസൺ കൂടിക്കാഴ്ച നടത്തി. മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ പദവിയിലൂടെ ഡൽഹിയിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനും സ്വയംപര്യാപ്തതയ്ക്കും സഞ്ജുവിന്റെ സാന്നിധ്യം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടിക്കാലവും ക്രിക്കറ്റ് ജീവതത്തിന്റെ തുടക്കവും ഡൽഹിയിലായിരുന്നതിനാൽ നഗരവുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ടെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. താരത്തെ ‘ടീം ഡൽഹി’യിലേക്ക് സ്വാഗതം ചെയ്തു. എം.എൽ.എ ഹരീഷ് ഖുറാന, ട്രിനിറ്റി ഫൗണ്ടേഷൻ, ഐ.എ.സി.ടി എഡ്യൂക്കേഷൻ എന്നിവയുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതിനിടെ, ട്വന്റി-20 ക്രിക്കറ്റിൽ 9,000 റൺസ് തികയ്ക്കുന്ന അപൂർവ്വ നേട്ടവും സഞ്ജു സാംസൺ സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ 35 പന്തിൽ നിന്ന് 50 റൺസ് നേടിയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ ഇന്ത്യ 127 റൺസിന് ജയിച്ച് പരമ്പര 3-0 ന് തൂത്തുവാരി. ഇന്ത്യയ്ക്കായി ഇതുവരെ 69 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 1,549 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.












