അയര്‍ലണ്ടിലെ County Council-ലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണില്‍ നടത്തുവാൻ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഭരണകക്ഷിയായ Fine Gael പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി Tallaght South-ല്‍ നിലവിലെ കൗണ്‍സിലര്‍ ബേബി പെരേപ്പാടനെയും Tallaght Central-ല്‍ മകനായ ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിലെ Maldron Hotel-ല്‍ തിങ്കളാഴ്ച്ച ചേര്‍ന്ന Fine Gael പാര്‍ട്ടി മെമ്ബര്‍മാരുടെ കണ്‍വെൻഷനിലാണ് ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
ബേബി പെരേപ്പാടൻ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കന്നിയങ്കത്തില്‍ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, രണ്ടാംവട്ടം Fine Gael പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു വൻ ഭൂരിപക്ഷത്തിലാണ് Tallaght South സീറ്റ് പാര്‍ട്ടിക്ക് വേണ്ടി തിരിച്ചു പിടിച്ചത്. പ്രധാനമന്ത്രി ലിയോ വരേദ്കര്‍ അടക്കം സാക്ഷ്യം വഹിച്ച ആ വൻ വിജയം തന്നെയാണ് പെരേപ്പാടനെ പാര്‍ട്ടി വൃത്തങ്ങളിലും , ഐറിഷ് രാഷ്ടീ യത്തിലും ശ്രദ്ധേയനാക്കിയതും , വീണ്ടും അടുത്ത ഊഴത്തിന് അദ്ദേത്തെ തിരഞ്ഞെടുത്തതും. ബ്രിട്ടോ പെരേപ്പാടനെ ഇത്തവണ പാര്‍ട്ടി ഏര്‍പ്പിച്ചിരിക്കുന്ന മണ്ഡലം Tallaght Central ആണ്. ഏകദേശം രണ്ട് ദശാബ്ദങ്ങളായി പാര്‍ട്ടിക്ക് വലിയ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത ഏരിയ ആയതിനാല്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ യുവ ഡോക്ടറെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ താല ഗവണ്‍മെൻറ് ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം ചെയ്യുന്ന ബ്രിട്ടോ പെരേപ്പാടൻ കലാ രംഗത്തും മികവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാൻ ഡോക്ടര്‍ ബ്രിട്ടോക്ക് കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മണ്ഡലം തിരിച്ചു പിടിക്കാനുള്ള വാശിയേറിയ പോരാട്ടം ആയിരിക്കും ഈ തവണ താല സെൻട്രലില്‍ ഉണ്ടാവുക. പിതാവിനെയും മകനെയും ഭരണകക്ഷിയായ പാര്‍ട്ടി ഒരേ സമയം സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണ്.
ഇരുവരും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്കും പ്രചരണങ്ങളിലേക്കും കടന്നു കഴിഞ്ഞു. മലയാളി കൂട്ടായ്മകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലം തന്നയാണ് ചരിത്രത്തിലാദ്യമായി ഒരു മലയാളി അയര്‍ലന്റില്‍ ഇലക്ഷൻ വിജയത്തിലേക്ക് നടന്നുകയറിയത്. ഇക്കുറിയും മലയാളി സമൂഹം ഒത്തൊരുമയോടെ ഇവരുടെ വിജയങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങും എന്ന സൂചന തന്നെയാണ് അയര്‍ലന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്.











