കോട്ടയം: കുമരകം ചുള ഭാഗം സ്വദേശിയായ യുവാവിന്‍റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം. കുമരകം മൂന്നാം വർഡിൽ പള്ളിക്കൂടംപറമ്പിൽ പരേതനായ സാലിയുടെ മകൻ ജ്യോതിഷ് (41) ആണ് ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഗൾഫിൽ നിന്ന് അവധിക്കെത്തിയ കുമളി സ്വദേശികളായ മൂന്ന് യുവാക്കളും കുമരകം സ്വദേശികളുമായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പിൽ നിന്നു മീൻ കറിയും കള്ളും വാങ്ങി ഹൗസ് ബോട്ടിൽ ഇരുന്നു കഴിച്ചിരുന്നു. ഇവരിൽ അഞ്ചു പേർക്കാണ് വയറിളക്കവും വേദനയും ഛർദ്ദിയും ഉണ്ടായത്. ഇവരിൽ ഒരാളാണ് മരിച്ചത്.
നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ജ്യോതിഷിന്‍റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാൽ). മക്കൾ: രുദ്രപാല, രുദ്രതീർഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ).











