Home ഇന്ത്യ നിരവധി കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നവനാണ് ഞാൻ ; രമേശ് ചെന്നിത്തല

നിരവധി കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നവനാണ് ഞാൻ ; രമേശ് ചെന്നിത്തല

45
0

കൊച്ചി : താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവനല്ലെന്നും, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് നേതാവായതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. ഇക്കാലത്ത് ആരെങ്കിലും സോഷ്യൽ മീഡിയയിൽ എഴുതിയാൽ അയാള്‍ക്ക് നേതാവാകാൻ കഴിയുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, സൈക്കിളിൽ യാത്ര ചെയ്താണ് കെഎസ്‌യു രൂപീകരിച്ചതെന്നും, ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ടെന്നും കൊച്ചിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ കെപിസിസി നിരോധിച്ചതിനെത്തുടർന്നാണ് തന്റെ രാഷ്ട്രീയ അനുഭവങ്ങൾ ചെന്നിത്തല തുറന്നു പറഞ്ഞത്.

വി.എം. സുധീരന്റെ സാന്നിധ്യത്തിലാണ് രമേശ് ചെന്നിത്തല താൻ സ്വീകരിച്ച പാതയെക്കുറിച്ച് സംസാരിച്ചത്. വി.എം. സുധീരനും ചെന്നിത്തലയുടെ മികച്ച ഭരണത്തെ പ്രശംസിച്ചു. തുടർന്ന്, കെ.എസ്.യു. രൂപീകരണം ഉൾപ്പെടെയുള്ള ചരിത്രത്തെക്കുറിച്ച് ചെന്നിത്തല സംസാരിച്ചു.

“എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായത്. അത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ഞങ്ങളെല്ലാം നിരവധി കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളർന്ന നേതാക്കളാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നിങ്ങൾക്ക് ഒരു നേതാവാകാം. വളരെ കഷ്ടപ്പെട്ട് സൈക്കിളിൽ സഞ്ചരിച്ചാണ് കെ.എസ്.യു രൂപീകരിച്ചത്. അടി കൊണ്ട് എന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നിട്ടുണ്ട്. പാർട്ടിക്കെതിരെ ഒരു വാക്കുപോലും പറയാതിരിക്കാൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്ഥാനമാനങ്ങൾ വരികയും പോകുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

എന്നാൽ, പരിപാടിക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളെ കണ്ടപ്പോൾ, തന്റെ പ്രതികരണം മുഖ്യമന്ത്രിയുടെ ചർച്ചയുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കി. “മറ്റൊരു രീതിയിലാണ് അത് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഒരു പരാമർശവും നടത്തരുതെന്ന് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശമുണ്ട്,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരെ കേന്ദ്രീകരിച്ച് കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. വേണുഗോപാലിനെക്കുറിച്ചുള്ള ജനനായകൻ എന്ന തലക്കെട്ടിലുള്ള ഒരു എഐ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തുടർന്ന്, രമേശ് ചെന്നിത്തലയെ ജനനായകൻ എന്ന നിലയിൽ അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി അദ്ദേഹത്തിന്റെ അനുയായികൾ പുറത്തിറക്കി. വേണുഗോപാലിനെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായതായാണ് റിപ്പോർട്ട്.

കേരളം നേരിടുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി രമേശ് ചെന്നിത്തല ഒരു പോഡ്‌കാസ്റ്റ് ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അതിന്റെ ട്രയല്‍ നടന്നത്. ലോൺ ആപ്പുകളുടെ കെണിയിൽ വീഴുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് പോഡ്‌കാസ്റ്റ് ചർച്ച ചെയ്യുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ കള്ളപ്പണക്കാരെ പിടികൂടാൻ നടപ്പിലാക്കിയ ഓപ്പറേഷൻ കുബേരയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നു. കേരള യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ പോഡ്‌കാസ്റ്റിൽ, വരും ദിവസങ്ങളിൽ വ്യത്യസ്ത വിഷയങ്ങളുമായി ചെന്നിത്തല വരും.

ചെന്നിത്തലയുടെ ഒരു നോവൽ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലോക്‌സഭ, രാജ്യസഭ, നിയമസഭ എന്നിവിടങ്ങളിൽ കെ സി വേണുഗോപാൽ നടത്തിയ പ്രസംഗങ്ങളുടെ ഒരു സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും. ക്രിസ്ത്യൻ വേദികളിൽ വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങളുടെ ഒരു സമാഹാരവും തയ്യാറാക്കുന്നുണ്ടെന്ന് അറിയുന്നു.

Previous articleപെരുവ – ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു.
Next articleഎഎപി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയ്ക്ക് സോഷ്യൽ മീഡിയയിൽ വന്‍ തിരിച്ചടി ; 24 മണിക്കൂറിനുള്ളിൽ 1 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നഷ്ടപ്പെട്ടു

Leave a Reply