ഡബ്ലിൻ : നാട്ടിൽ നിന്നും അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി കുടുംബത്തിന് ഡബ്ലിൻ എയർപോർട്ടിൽ കസ്റ്റംസ് അധികൃതർ €1500 പിഴ ചുമത്തി. യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ഇറച്ചി, മീൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം ലംഘിച്ചതിനാണ് നടപടി. കുടുംബത്തിന്റെ ബാഗേജിൽ നിന്നും സീൽ ചെയ്യാത്ത പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മീൻ അച്ചാറും പോത്തിറച്ചിയും അധികൃതർ കണ്ടെടുത്തു.
യൂറോപ്പിൽ പടർന്നുപിടിക്കുന്ന ആഫ്രിക്കൻ സ്വൈൻ ഫീവർ (African Swine Fever) പോലുള്ള രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ എയർപോർട്ടുകളിൽ പരിശോധന കർശനമാക്കിയിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരുടെ ബാഗുകൾ സ്കാൻ ചെയ്യാനും ആവശ്യമെങ്കിൽ തുറന്നു പരിശോധിക്കാനും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ നിയമങ്ങൾ ഇങ്ങനെ :
ഇറച്ചിയും മീനും നിരോധിച്ചു: പച്ചയോ, ഉണക്കിയതോ, പാകം ചെയ്തതോ ആയ ഒരു തരത്തിലുള്ള ഇറച്ചി, മീൻ ഉൽപ്പന്നങ്ങളും അയർലണ്ടിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല. നിയമം ലംഘിക്കുന്നവർക്ക് മുൻപ് നൽകിയിരുന്ന താക്കീതിന് പകരം ഇനി മുതൽ നേരിട്ട് €1000 മുതൽ €5000 വരെ പിഴ ഈടാക്കും. സീൽ ചെയ്തവയ്ക്കും നിരോധനം: കടകളിൽ നിന്നും വാങ്ങുന്ന സീൽ ചെയ്ത പാക്കറ്റുകളിലെ മീൻ, ഇറച്ചി ഉൽപ്പന്നങ്ങൾക്കും ഈ നിരോധനം ബാധകമാണ്. നാട്ടിൽ നിന്നും അമ്മയുണ്ടാക്കിയ അച്ചാറും മറ്റും കൊണ്ടുവരുന്ന പതിവ് ഇതോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് അയർലണ്ടിലെ മലയാളി സമൂഹം. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾക്ക് നാട്ടിൽ നിന്നും പലഹാരങ്ങൾ എത്തിക്കുന്നത് ഇനി മുതൽ ബുദ്ധിമുട്ടാകും.
പ്രത്യേക അറിയിപ്പ് :
ദയവായി ശ്രദ്ധിക്കുക – ഇന്ന് ഏപ്രിൽ 1 ആണ്!











