കോട്ടയം: കാലപ്പഴക്കം കൊണ്ടും കൃത്യമായ പരിചരണത്തിന്റെ കുറവുകൊണ്ടും നാശത്തിന്റെ വക്കിലായിരുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ അതിപുരാതനമായ ചുമർച്ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ചു. സംരക്ഷണ ജോലികൾ പൂർത്തിയാക്കി മന്ത്രി വി എൻ വാസവൻ സമർപ്പിച്ചു. 16–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഈ വിശ്വപ്രസിദ്ധമായ ചിത്രങ്ങളുടെ സംരക്ഷണത്തിനായി മന്ത്രിയുടെ സവിശേഷ താൽപ്പര്യപ്രകാരം ഒരു വർഷം മുൻപാണ് പദ്ധതി ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡും ആറന്മുള വാസ്തുവിദ്യാ ഗുരുകുലവും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് പ്രവൃത്തികൾ നടന്നത്. ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റെ നേതൃത്വത്തിൽ മണ്ണടി അഭിലാഷ് കുമാർ, ആറന്മുള ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ജോലികൾ പൂർത്തിയാക്കിയത്. എൻആർഎൽസി മുൻ ഡയറക്ടർ ഡോ. വേലായുധൻ നായർ ശാസ്ത്രീയ മേൽനോട്ടം വഹിച്ചു. ക്ഷേത്ര ഗോപുര ഭിത്തിയുടെ ഉൾവശത്തും പുറംഭാഗത്തുമായി ഏകദേശം 425 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ ചിത്രങ്ങളുള്ളത്. ഗോപുരവാതിലിന് ഉൾവശത്തുള്ള 142 ചതുരശ്ര അടി വരുന്ന അനന്തശയനം ആദ്യഘട്ടത്തിൽ തന്നെ സംരക്ഷിച്ചു. പ്രദോഷ നൃത്തം, കാളിയമർദനം, വേട്ടയ്ക്കൊരുമകൻ, അഘോരമൂർത്തി, വസ്ത്രാക്ഷേപം, വേണുഗോപാലം, ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങളും ഈ പദ്ധതിയിലൂടെ പുതുശോഭ വീണ്ടെടുത്തു.അങ്ങേയറ്റം സൂക്ഷ്മതയോടെ ഏഴ് ഘട്ടങ്ങളിലായാണ് വാസ്തുവിദ്യാ ഗുരുകുലം ഈ ദൗത്യം പൂർത്തിയാക്കിയത്. ചിത്രങ്ങളുടെ ഓരോ ഭാഗവും ഫോട്ടോയും വീഡിയോയും വഴി ഡിജിറ്റലായി രേഖപ്പെടുത്തി. ഭിത്തിയിലെ മാറാലകളും പൊടിയും അതീവ ശ്രദ്ധയോടെ നീക്കം ചെയ്തു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരം എണ്ണമെഴുക്കും കരിയും കീടങ്ങളുടെ അവശിഷ്ടങ്ങളും രാസപ്രക്രിയയിലൂടെ നീക്കം ചെയ്തു. ചിത്രത്തിന് കേടുപാടുകൾ വരുത്താതെ പുറമെ പറ്റിപ്പിടിച്ചിരുന്ന അന്യവസ്തുക്കൾ മാറ്റിയെടുത്തു. ബലക്ഷയം സംഭവിച്ച കുമ്മായ പാളികൾ മാറ്റി പുതിയ കൂട്ടുപയോഗിച്ച് ഭിത്തി ബലപ്പെടുത്തി. പ്രത്യേക കെമിക്കൽ വർക്കിലൂടെ ചിത്രങ്ങളെ കൂടുതൽ വ്യക്തതയുള്ളതാക്കി. അനിവാര്യമായ സ്ഥലങ്ങളിൽ മാത്രം പ്രകൃതിദത്ത വർണങ്ങൾ വളരെ കുറഞ്ഞ രീതിയിൽ ഉപയോഗിച്ച് ചിത്രങ്ങളുടെ പൗരാണികത നിലനിർത്തി.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം കളക്ടർ ചേതൻ കുമാർ മീണ, എസ് പി ഷാഹുൽ ഹമീദ് ഐപിഎസ്, വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പി എസ്, എന്‍ആര്‍എല്‍സി മുന്‍ ഡയറക്ടര്‍ ഡോ. എം വേലായുധന്‍ നായര്‍, ഡോ. എം ജി ശശിഭൂഷന്‍, നഗരസഭാ കൗണ്‍സിലര്‍ താരാസുരേഷ്, എ ബി ശിവൻ (കോഴ്സ് കോർഡിനേറ്റർ, വാസ്തു വിദ്യാ ഗുരുകുലം, ദർശന പഴവൂർ (ഡെപ്യൂട്ടി സുപ്രൻഡിംഗ് ആർക്കിയോളജി കെമിസ്റ്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.











