പ്രപഞ്ചത്തിലെ തീവ്രമായ എക്സ്-റേ സ്രോതസ്സുകളെ പറ്റി പഠിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്‌ആര്‍ഒ നടത്തിയ ആദ്യ ദൗത്യ വിക്ഷേപണം വിജയകരമായി. ‘എക്സ്പോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം പുതുവത്സര ദിനത്തില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ തീവ്രമായ എക്സറേ സ്രോതസ്സുകളെ പറ്റി പഠിക്കുന്ന എക്സ്പോസാറ്റ് മറ്റ് പ്രപഞ്ച വസ്തുക്കളില്‍ സമൂഹങ്ങള്‍ ചെലുത്തുന്ന സ്വാധീനവും പഠന വിധേയമാക്കും. പി എസ് എല്‍ വി സി 58 റോക്കറ്റ് ആണ് എക്സ് റേ പോളാരി മീറ്റര്‍ ഉപഗ്രഹവുമായി കഴിഞ്ഞദിവസം രാവിലെ വിക്ഷേപണ തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. കുതിച്ചുയര്‍ന്ന് രണ്ടാം മിനിറ്റില്‍ തന്നെ റോക്കറ്റിന്റെ ഒന്നാംഘട്ടം വേര്‍പ്പെടുകയും 22 മിനിറ്റില്‍ നാലാം ഘട്ടത്തില്‍ നിന്ന് വേര്‍പ്പെട്ട എക്സ്പോസാറ്റ് നിശ്ചിത ഭ്രമണപഥത്തില്‍ ഇറങ്ങുകയും ചെയ്തു.
വീസാറ്റ് എന്ന് പേരിട്ടിരിക്കുന്ന പൂജപ്പുര എല്‍ബിഎസ് വനിത എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വികസിപ്പിച്ചെടുത്ത ഉപകരണം അടക്കം മറ്റ് 10 പരീക്ഷണ ഉപകരണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഐ എസ് ആര്‍ ഒ ചെയര്‍മാൻ ഡോ എസ് സോമനാഥ്. വി എസ് എസ് സി ഡയറക്ടര്‍ ഡോ എസ് ഉണ്ണികൃഷ്ണൻ നായര്‍, എല്‍ പി എസ് സി ഡയറക്ടര്‍ ഡോ നാരായണൻ, സതീഷ് ധവാൻ സ്പേസ് ഡയറക്ടര്‍ രാജരാജൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മിഷന്റെ ഡയറക്ടര്‍ ഡോ എം ജയകുമാര്‍ ആണ്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ എക്സ്പോസാറ്റില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.











