ചെന്നൈ : കെഎസ്‌ആര്‍ടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കര്‍ണാടകയ്‌ക്കും തുല്യാവകാശം. മദ്രാസ് ഹൈക്കോടതി പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്‌ആര്‍ടിസി എന്ന പേര് കേരളത്തിന് മാത്രമായി നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറത്തുവിട്ടത്. വര്‍ഷങ്ങളായി ഉപയോഗിക്കുന്നുവെന്ന് കരുതി ഒരു സംസ്ഥാനത്തിനായി മാത്രം പേര് നല്‍കാൻ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും സര്‍ക്കാര്‍ ബസുകളുടെ പേര് കെഎസ്‌ആര്‍ടിസി എന്നാണ്.
1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് കേരളത്തിന്റെ പൊതു ഗതാഗത സംവിധാനത്തിന് തുടക്കം കുറിച്ചത്. 1973 ല്‍ തന്നെയായിരുന്നു കര്‍ണാടകയും സര്‍ക്കാര്‍ ബസുകള്‍ക്ക് കെഎസ്‌ആര്‍ടിസി എന്ന് പേര് നല്‍കിയത് കേരളത്തിലെ സര്‍ക്കാര്‍ ബസുകള്‍ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷൻ എന്നും കര്‍ണാടകയിലേത് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷൻ എന്നുമാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ കെഎസ്‌ആര്‍ടിസി എന്ന് തിരയുമ്ബോള്‍ രണ്ടും പ്രത്യക്ഷപ്പെടുന്നു. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ചാണ് കേരളം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.











