കളമശ്ശേരി: കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതിയുടെ മൊഴി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പോലീസിന് മൊഴി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്.
പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. ഇതിനിടെ എൻഐഎ നടത്തിയ പ്രാഥമിക പരിശോധനയിലും കൂടുതൽ കണ്ടെത്തലുകളില്ലെന്നാണ് വിവരം. പ്രതി മാർട്ടിൻ തന്നെയെന്ന നിഗമനത്തിലാണ് ഏജൻസി. കേസ് ഔദ്യോഗികമായി ഏറ്റെടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.











