ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വസമായി ഇന്ത്യൻ റെയില്‍വേ. രാജ്യത്തെ ആദ്യത്തെ നോണ്‍-എസി വന്ദേ ഭാരത് ട്രെയിൻ ഒക്ടോബറില്‍ ആരംഭിക്കാൻ പദ്ധതിയിടുന്നതായി റെയില്‍വേ അറിയിച്ചു. വന്ദേ ഭാരതിന് സമാനമായ രീതിയിലായിരിക്കില്ല ഇതിന്റെ നിര്‍മ്മാണമെന്നാണ് വിവരം. എസി വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററായി പരിമിതപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജനലുകള്‍ തുറന്നിട്ട് വളരെ വേഗത്തില്‍ ട്രെയിൻ ഓടിക്കുന്നത് നല്ലതല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ആദ്യ നോണ്‍ എസി വന്ദേ ഭാരത് ട്രെയിനില്‍ 21 കോച്ചുകളും രണ്ട് ലോക്കോമോട്ടീവുകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വേഗത ആഗിരണം ചെയ്യുന്ന എച്ച്‌എല്‍ബി കോച്ചുകളാണ് നോണ്‍ എസി വന്ദേ ഭാരത് ട്രെയിനിലും ഉപയോഗിക്കുക. വേഗത്തില്‍ സഞ്ചരിക്കാൻ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ലോക്കോമോട്ടീവ് ഓരോ മൂലയിലും പുഷ്-പുള്‍ ഓപ്പറേഷനായി ട്രെയിനുമായി ബന്ധിപ്പിക്കും. വന്ദേ ഭാരതിന് സമാനമായി മികച്ച സൗകര്യങ്ങളാണ് ഇതിലും നല്‍കുക. കുലുക്കം തോന്നാതിരിക്കാനുള്ള സംവിധാനവും നോണ്‍ എസ് വന്ദേ ഭാരതിലുണ്ട്. ഓരോ കോച്ചിലും അലാറം സംവിധാനം, എമര്‍ജൻസി അലാറം എന്നിവയും സുരക്ഷ മുൻ നിര്‍ത്തിയുണ്ടാകും.
ചെന്നൈയിലെ ഇൻഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്.) നോണ്‍-എസി വന്ദേ ഭാരതിന്റെ നിര്‍മ്മാണം നടക്കുന്നത്. റെയില്‍ ഗതാഗത മേഖലയില്‍ വമ്ബൻ മാറ്റത്തിനൊരുങ്ങുകയാണ് ഐസിഎഫ്. 30 വ്യത്യസ്ത വകഭേദങ്ങളിലായി 3,241 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് ഐസിഎഫ് പദ്ധതിയിടുന്നത്. ഹ്രസ്വദൂര യാത്രകള്‍ക്കായി വന്ദേ മെട്രോ അതിലൊന്നാണ്. യാത്രക്കാര്‍ക്ക് വേഗത്തില്‍ കയറി ഇറങ്ങാനായി രണ്ട് വാതിലുകളാണ് ഇതില്‍ സജ്ജീകരിക്കുക. മെച്ചപ്പെട്ട സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പറും നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് ഐസിഎഫ്.













