മണര്‍കാട്: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്ത്മറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശ്വാസിസമൂഹം ഭക്തിയോടെ കാത്തിരുന്ന നടതുറക്കല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്നലെ ഉച്ചനമസ്കാരത്തിനു ശേഷമാണു ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികള്‍ക്ക് വണക്കത്തിനായി തുറന്നുനല്‍കിയത്. വിശുദ്ധ കുര്‍ബാനയ്ക്കും ഉച്ചനമസ്കാരത്തിനും ശേഷം നടന്ന നടതുറക്കല്‍ ശുശ്രൂഷ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാര്‍മികത്വത്തിലും തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും യൂറോപ്പ് പാത്രിയാര്‍ക്കല്‍ വികാരിയും എംഎസ്ഒടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയുമായ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസിന്റെ സഹകാര്‍മികത്വത്തിലുമായിരുന്നു. ജനനപ്പെരുന്നാള്‍ ദിനമായ ഇന്നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് മൈലാപ്പുര് ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് വരെ വിശ്വാസികള്‍ക്ക് ഛായാചിത്രം വണങ്ങാൻ സൗകര്യമുണ്ട്.













