മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പുലർച്ചെ നാലിന് മുംബൈയിലും പാൽഗറിലും മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് രാവിലെ ഏഴിന് ഈ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടായി കുറച്ചു. രാത്രി മുഴുവൻ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
കനത്ത മഴയെ തുടർന്ന് തുർബെ കോപ്പർഖൈറനെ ട്രാൻസ് ഹാർബർ റെയിൽ പാതയിൽ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അന്ധേരിയിലെ അണ്ടർപാസും വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ അണ്ടർപാസ് മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അപകടത്തിൽപ്പെട്ടു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.











