വെര്‍ജീനിയ : ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്നുള്ള മേഘ്‌ന പട്ടേൽ എന്ന സ്ത്രീ സ്വന്തം കടയിൽ നടന്ന കവർച്ചയ്ക്കിടെ വെടിയേറ്റ് മരിച്ചു. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ ഈ ദാരുണമായ സംഭവം മുഴുവൻ പതിഞ്ഞിട്ടുണ്ട്. 2026 മെയ് 23-ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രദേശവാസികളിലും ഇന്ത്യൻ സമൂഹത്തിലും, പ്രത്യേകിച്ച് ഗുജറാത്തി സമൂഹത്തിലും അഗാധമായ ദുഃഖവും രോഷവും പടര്‍ത്തി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപൂർ താലൂക്കിലെ ജന്ത്രാൽ ഗ്രാമത്തിൽ നിന്നുള്ളതാണ് മേഘ്‌ന പട്ടേൽ. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ കുടുംബത്തോടൊപ്പം വെര്‍ജീനിയയിലാണ് താമസം. ആക്രമണം നടന്ന സമയത്ത് അവരുടെ ഉടമസ്ഥതയിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറിലായിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അക്രമിയെ തിരിച്ചറിയാൻ തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കൗണ്ടറിന് പിന്നിൽ, ക്യാഷ് രജിസ്റ്റർ, ലോട്ടറി ടിക്കറ്റ് സെക്‌ഷന് സമീപം മേഘ്‌ന പട്ടേൽ നിൽക്കുന്നത് കാണാം. അൽപ്പസമയത്തിനുശേഷം, ഹുഡ് ജാക്കറ്റും മുഖംമൂടിയും കാലഫ്ലെജോ പാന്റും ധരിച്ച ഒരാൾ കടയിലേക്ക് പ്രവേശിക്കുന്നു. കടയുടെ ഇടനാഴികളിലൂടെ അശ്രദ്ധമായി നടന്നു വന്ന് കൗണ്ടറിനടുത്തെത്തി മേഘ്‌ന പട്ടേലുമായി സംസാരിക്കുന്നത് കാണാം. പെട്ടെന്നാണ് അരയില്‍ തിരുകിയിരുന്ന റിവോള്‍വര്‍ പുറത്തെടുത്ത് മേഘ്നയ്ക്കു നേരെ വെടിയുതിര്‍ത്തത്. തുടർന്ന് അക്രമി കൗണ്ടറിന് മുകളിലൂടെ കയറി എന്തോ കൈക്കലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിനിടെ കടയിലെ സാധനങ്ങൾ വലിച്ചെറിയപ്പെടുന്നതും കാണാം. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ മേഘ്‌ന പട്ടേല്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
മേഘ്നയുടെ ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നഖിബെൻ, മകൻ സ്മിത്.
ഈ വർഷം അമേരിക്കയിൽ കൊല്ലപ്പെടുന്ന ഗുജറാത്തിൽ നിന്നുള്ള നാലാമത്തെ വ്യക്തിയാണ് മേഘ്ന പട്ടേൽ.












