തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി. മെയ് ഏഴിന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പട്ടിനമ്പാക്കത്തെ വസതിയിൽ എം.എൽ.എമാരുടെ യോഗം വിളിച്ചുചേർത്ത് വിജയ് മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപം നൽകി. ആറ് പതിറ്റാണ്ടുകാലം നീണ്ടുനിന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്തുകൊണ്ടാണ് 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ടി.വി.കെ കരുത്ത് തെളിയിച്ചത്. ഒമ്പത് കാബിനറ്റ് മന്ത്രിമാരും വിജയ്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി. തങ്ങൾക്ക് 108 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം വേണമെന്നുമാണ് കത്തിലെ ആവശ്യം. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുള്ളതിനാൽ കോൺഗ്രസിനെയും മറ്റ് ചെറുകക്ഷികളെയും കൂട്ടുപിടിച്ച് സഖ്യ സർക്കാർ രൂപീകരിക്കാനാണ് ടി.വി.കെയുടെ നീക്കം. കോൺഗ്രസ് പിന്തുണ നൽകുകയാണെങ്കിൽ വിജയ്‌ക്ക് എളുപ്പത്തിൽ ഭൂരിപക്ഷം തെളിയിക്കാനാകും. ഗവർണർ കത്ത് പരിശോധിച്ചു വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മറുപടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.











