ന്യൂഡൽഹി: ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ഭാരത് മണ്ഡപത്തിൽ ആരംഭിച്ച അംഗരാജ്യങ്ങളുടെ യോഗത്തെ ചരിത്രപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങളാണ് പ്രധാനമന്ത്രി യോഗത്തിൽ മുന്നോട്ടുവച്ചത്. യുഎൻ സുരക്ഷാ സമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ചുരുക്കം ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സിന്‍റെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലുള്ള സ്ഥാപനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. ആഗോളതലത്തിൽ നാവികരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും ഇതിനായി രാജ്യങ്ങൾ ഒത്തൊരുമിച്ച് ഒരു പൊതുസംവിധാനം ഉണ്ടാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.












