തിരുവനന്തപുരം : മലയാളികളുടെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. ഇന്ന് പുലര്‍ച്ചെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസ് ചെയ്യാന്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഭാര്യ ഒപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. ഉടന്‍ തന്നെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30ന് അവിടെ വെച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയില്‍. സംസ്‌ക്കാരം പിന്നീട് നടക്കും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹാസ്യനടനായും നായകനായും വെള്ളിത്തിരയില്‍ തിളങ്ങി. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മടക്കം. 1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂര്‍ ഗവ സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്സ്എസ്സ് കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്തായും സംവിധായകനായും നായകനായും ഹാസ്യനായകനുമായെല്ലാം മലയാള സിനിമയുടെ ഹൃദയവും ആത്മാവുമായി മാറുക ആയിരുന്നു.












