മെൽബൺ : വിദേശ പഠനം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ വിസ പരിഷ്കാരം. വിസ അപേക്ഷകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ പത്തൊമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം ഇന്ത്യയും കടുത്ത പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. 2026 ജനുവരി എട്ട് മുതൽ മുൻകൂർ പ്രാബല്യത്തോടെയാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്.
വിസ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളുടെ ഗുണനിലവാരവും പരിശോധനയും ലെവൽ 2 ൽ നിന്ന് ലെവൽ 3 ലേക്ക് ഉയർത്തിയിരിക്കുകയാണ്. ഇതോടെ വിസ നടപടികളിൽ കൂടുതൽ കർശനമായ പരിശോധനകളും അധിക രേഖകളും അനിവാര്യമാകും. ഇന്ത്യൻ വിദ്യാർത്ഥികളെ ‘ഏറ്റവും ഉയർന്ന റിസ്ക്’ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. 2025 സെപ്റ്റംബറിന് മുൻപ് നിലവിലിരുന്ന കടുത്ത മാനദണ്ഡങ്ങളാണ് ഇപ്പോൾ വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
രാജ്യസഭയിൽ വിദേശകാര്യ മന്ത്രാലയം നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. ചട്ടങ്ങൾ കർശനമാക്കിയെങ്കിലും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തമായി തുടരുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വർദ്ധൻ സിങ് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദേഹം പറഞ്ഞു.














