വാഷിംഗ്ടണ്‍: അമേരിക്കയും- ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ എണ്ണയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി റഷ്യന്‍ എണ്ണ വാങ്ങാന്‍ ലോക രാജ്യങ്ങള്‍ക്ക് നല്കിയ ഇളവ് ഇനി പുതുക്കില്ലെന്നു അമേരിക്ക. റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്ന ഇളവ് ഇതിനകം അവസാനിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവും ഏപ്രില്‍ 19ന് അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കടലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളില്‍നിന്നുള്ള റഷ്യന്‍ എണ്ണവാങ്ങാനായിരുന്നു ലോകരാജ്യങ്ങള്‍ക്ക് അനുമതി നല്കിയിരുന്നതെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സ്‌കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ ഉള്‍പ്പെടെ പ്രതിസന്ധിയുണ്ടാക്കി ആഗോള ഊര്‍ജ്ജ വിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ആ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരമൊരു താല്‍ക്കാലിക നടപടി സ്വീകരിച്ച തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണണായി സ്തംഭനാവസ്ഥയിലാവുകയും ഇത് ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും കാരണമായി. എണ്ണവില ബാരലിനു 115 ഡോളറിനു മുകളില്‍ വരെയെത്തിയിരുന്നു.











